Avsnitt

  • പ്രിയസുഹൃത്തേ ,മാർച്ച് മാസം പത്താം തീയതിയിലെ വെള്ളിയാഴ്ച സൗദിഅറേബ്യയ്ക്കും ഇറാനും സുപ്രധാനമായി മാറി . ഒരുതരത്തിൽ ചൈനയ്ക്കും .വർഷങ്ങളായി നീണ്ടുനിൽക്കുന്ന വൈരം മറക്കാൻ ശ്രമിക്കുകയാണ് ഒരു കരാർ വഴി അവർ . ചൈനയാണ് ഇടനിലനിന്നത് .ഇത് പശ്ചിമേഷ്യൻ രാഷ്ട്രീയത്തേയും ലോകരാഷ്ട്രീയത്തേയും എങ്ങനെ സ്വാധീനിക്കുവാൻ പോകുന്നു എന്ന് വിശദമായി സംസാരിക്കുകയാണ് പ്രൊഫസർ എ . കെ . രാമകൃഷ്ണൻ ദില്ലി -ദാലി പോഡ്‌കാസ്റ്റുമായി നടത്തിയ 36 മിനിറ്റ് സംഭാഷണത്തിൽ . ഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ School of International Studies ലെ പശ്ചിമേഷ്യൻ പഠനവിഭാഗത്തിലെ പ്രൊഫസറാണ് ഡോക്ടർ എ .കെ . രാമകൃഷ്ണൻ പോഡ്‌കാസ്റ്റ് കേട്ടാലും .സ്നേഹപൂർവ്വം എസ്‌ . ഗോപാലകൃഷ്ണൻ 18 മാർച്ച് 2023 ഡൽഹി https://www.dillidalipodcast.com/

  • പ്രിയ സുഹൃത്തേ ,  

    മറ്റൊരു ലക്കം ദില്ലി -ദാലിയിലേക്ക് സ്വാഗതം . 

    മനഃ ശാസ്തജ്ഞൻ ദാർശനികനോട് പറയുകയാണ് , താങ്കളുടെ ജീവിതത്തിലെ ഏറ്റവും അടിസ്ഥാന പ്രശ്നം സമ്മർദ്ദമാണ് എന്ന്  . വ്യക്തിബന്ധങ്ങളിലെ തിരിച്ചടികളിൽ നിന്നുള്ള സമ്മർദ്ദമാണ് എന്ന് . അപ്പോൾ നീത്ഷേ പറയുന്നു , എനിക്ക് കുടുംബമില്ല , കുട്ടികളില്ല ശ്രദ്ധിക്കുവാൻ , നോക്കിവളർത്തുവാൻ . എനിക്ക് stress ഇല്ല . അപ്പോൾ ഡോക്ടർ  Josef Breuer പറയുകയാണ് , Extreme isolation itself is a stress . കടുത്ത ഒറ്റയാൻ ജീവിതവും സമ്മർദ്ദമാണ് എന്ന് .  അപ്പോൾ നീത്‌ഷെ പറയുന്നു , ഞാൻ സ്പിനോസയുടേയും ബുദ്ധന്റേയും പിൻഗാമി . എനിക്ക് സ്ട്രെസ് ഇല്ല . അവരാരും ഒറ്റയ്ക്കായിരുന്നില്ല . അവരുടെ സഖാവ് അവർ തന്നെയായിരുന്നു .  വാതിൽ കൊട്ടിയടച്ച് , ദേഷ്യപ്പെട്ട് ഇറങ്ങിപ്പോകുന്ന ദാർശനികനോട് മനഃ ശാസ്ത്രജ്ഞൻ വിളിച്ചുപറഞ്ഞു , Your vision is blurred , നിങ്ങളുടെ കാഴ്ച മങ്ങിയിരിക്കുന്നു , നിങ്ങൾക്കെന്റെ സഹായം ആവശ്യമുണ്ട് .  പാശ്ചാത്യദർശനത്തിലെ എക്കാലത്തേയും ഉയരം കൂടിയ ചിന്തകരിൽ ഒരാളായ നീത്‌ഷെയുടെ ഉന്മാദകാലത്തെ ചികിൽസിച്ച മനഃ ശാസ്ത്രജ്ഞൻ ഡോക്ടർ ബ്രൂയറും ദാർശനികനും തമ്മിലുള്ള സംഭാഷണങ്ങൾ എങ്ങനെ ആധുനിക മനോവിശകലനശാഖയുടെ അടിത്തറയായി മാറി എന്നന്വേഷിക്കുന്ന When Nietzche Wept എന്ന നോവലിന്റെ , സിനിമയുടെ വായനാനുഭവമാണ് ഈ പോഡ്‌കാസ്റ്റ് .  

    സ്വീകരിച്ചാലും .  

    സ്നേഹപൂർവ്വം   

    എസ് . ഗോപാലകൃഷ്ണൻ  

    16 മാർച്ച് 2023  ഡൽഹി  

     https://www.dillidalipodcast.com/

  • Saknas det avsnitt?

    Klicka här för att uppdatera flödet manuellt.

  • 2023 ലെ ദില്ലി -ദാലിയുടെ  അന്താരാഷ്‌ട്രസ്ത്രീദിന പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം . 

    മുഖത്ത് സുഷിരങ്ങളുള്ള ഗന്ധർവ്വപ്രതിമ മാധവിക്കുട്ടിയുടെ 'എൻ്റെ കഥ'യിലെ ഒരദ്ധ്യായം. ' ആദരണീയരും ധാർമ്മികബോധത്തിൽ നിഷ്ഠയുള്ളവരുമായ എൻ്റെ മാതാപിതാക്കളുടെ കുട്ടിയായി ഞാൻ ജനിച്ചതെങ്ങനെ എന്നു ഞാൻ പലപ്പോഴും അത്ഭുതപ്പെടാറുണ്ട്. അവർ നിരപരാധികളാണ് . എനിക്ക് തോന്നുന്നത് ഇതാണ്: എൻ്റെ ജന്മസമയത്ത് ഏതോ ഒരു കുരുത്തംകെട്ട ദൈവം മുറിയിലേക്ക് പതുങ്ങിയിഴഞ്ഞു കയറിവന്ന് എന്നെ തൊട്ടു. അങ്ങനെ ഞാൻ ഇന്നത്തെ ഞാനായി'. 

    സ്നേഹപൂർവ്വം  

    എസ് . ഗോപാലകൃഷ്ണൻ  

    08 മാർച്ച് 2023 

    https://www.dillidalipodcast.com/

  • പ്രിയ സുഹൃത്തേ , 

    കാർട്ടൂണിൽ എങ്ങനെയാണ് ആധുനിക മൂല്യങ്ങൾ പ്രവർത്തിക്കുന്നത്? Dilbert എന്ന cartoon strip ലോകമാധ്യമങ്ങൾ പിൻവലിക്കുവാനിടയായ സാഹചര്യം വിലയിരുത്തുകയാണ് ഈ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റ് . Scott Adams എന്ന കാർട്ടൂണിസ്റ്റ് പറഞ്ഞ വംശീയമായ ഒരു പരാമർശം അദ്ദേഹത്തിൻ്റെ Dilbert എന്ന പുകൾപെറ്റ കാർട്ടൂണിന്റെ അവിചാരിതമായ മരണം തന്നെ ക്ഷണിച്ചുവരുത്തുകയാണോ ?  അതോ മാറുന്ന ലോകത്തേയാണോ ഇത് സൂചിപ്പിക്കുന്നത് ? സംഭവത്തിന് പറയാനുള്ള കേരളസമൂഹ്യപാഠങ്ങൾ എന്താണ് ? കാർട്ടൂണിസ്റ്റും കോമിക് കലയുടെ ചരിത്രഗവേഷകനുമായ ഗോകുൽ ഗോപാലകൃഷ്ണനുമായിട്ടുള്ള ഒരു സംഭാഷണമാണിത്.  

    പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം . 

    സ്നേഹപൂർവ്വം  

    എസ് . ഗോപാലകൃഷ്ണൻ  

    04 മാർച്ച് 2023  

    https://www.dillidalipodcast.com/

  • ഇറാനിയൻ ഗായിക മറിയം അഖോണ്ടിയുടെ സംഗീതത്തെക്കുറിച്ചാണ് ഈ പോഡ്‌കാസ്റ്റ്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള പേർഷ്യൻ ശാസ്ത്രീയസംഗീതത്തിൻ്റെ സജീവമുഖമായ മറിയം അഖോണ്ടി ഇറാനിലെ ഇസ്‌ലാമിക് വിപ്ലവത്തിനുശേഷം യൂറോപ്പിലേക്ക് കുടിയേറി. അഖണ്ഡമായ ലോകസംഗീതത്തിൻ്റെ ഈ പ്രതിനിധിക്കാണ് 2023 ലെ WDR Jazz prize (Music Cultures ) അവാർഡ് .

    ദുബായ്-ലെ  സംഗീതപ്രണയിയായ ഒരു മൊറോക്കൻ ആണ് എന്നെ മറിയം അഖോണ്ടിയുടെ മാന്ത്രികലോകത്തോട് അടുപ്പിച്ചത് . അതിൻ്റെ ഓർമ്മയാണ് ഈ പോഡ്‌കാസ്റ്റ്.

    സ്നേഹപൂർവ്വം 

    എസ് . ഗോപാലകൃഷ്ണൻ 

    02 മാർച്ച് 2023  

    https://www.dillidalipodcast.com/

  • നാരായണഗുരുവിന്റെ 'അനുകമ്പാദശകം' എന്ന കൃതിയെ അധികരിച്ച് മാത്രം വിനയചൈതന്യയുമായി നടത്തിയ ഒരു സംഭാഷണമാണ് ഈ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റ് . ഗുരുവിന്റെ ദാർശനികപ്രപഞ്ചത്തിൽ അനുകമ്പ എങ്ങനെ ജീവതാരകമായി പരിണമിച്ചു എന്നന്വേഷിക്കുവാനുള്ള ഒരു ശ്രമമാണിത്.  നാരായണഗുരുകൃതികൾ ഇംഗ്ളീഷിലേക്ക് വിവർത്തനം ചെയ്ത വിനയചൈതന്യ നടരാജഗുരുവിന്റെ ശിഷ്യനാണ് .  

    ദൈർഘ്യം : 36 മിനിറ്റ്   

    സ്നേഹപൂർവ്വം   

    എസ് . ഗോപാലകൃഷ്ണൻ  

    25 ഫെബ്രുവരി 2023 

    https://www.dillidalipodcast.com/

  • പൊളിറ്റിക്കൽ കാർട്ടൂണിസ്റ്റും അനിമേറ്ററും ഗ്രാഫിക് നോവലിസ്റ്റുമായ സുനിൽ നമ്പുവാണ് ദില്ലി -ദാലിയിൽ അതിഥിയായി എത്തിയിരിക്കുന്നത്.  Meta World എന്ന പ്രമേയത്തെക്കുറിച്ച് സംസാരിക്കവേ സുനിൽ നമ്പുവിനോട് ഞാൻ ചോദിച്ചു , എന്താകാം അതിൻ്റെ മലയാളം എന്ന് ? സുനിൽ പറഞ്ഞു , 'മറ്റേ ലോകം '  ലോകകല സമഗ്രമായ മാറ്റത്തിന്റെ പടിവാതിൽക്കൽ നിൽക്കുകയാണ് , സുനിൽ പറയുന്നു . പോർട്ടുഗലിൽ നിന്നു വന്ന വാസ്കോ ഡ ഗാമയേയും ക്രിസ്റ്റ്യാനോ റൊണാൾഡോയേയും മട്ടാഞ്ചേരി തെരുവിലിറക്കിവിട്ട് സുനിൽ ചെയ്തിരിക്കുന്ന Metancherri എന്ന graphic strip നെ ആസ്‌പദമാക്കി സമകാലിക കലയെക്കുറിച്ചും മലയാളിക്ക്  ജി . അരവിന്ദനോടുള്ള കടപ്പാടിനെക്കുറിച്ചും ഒരു പോഡ്‌കാസ്റ്റ് . Metancherri മട്ടാഞ്ചേരിയിലെ ഹലേഗുഅ ജൂതഭവനത്തിൽ നടക്കുന്ന Sea : A Boiling Vessel പ്രദർശനത്തിലെ ഒരിനമാണ്.   

    സ്നേഹപൂർവ്വം   

    എസ് . ഗോപാലകൃഷ്ണൻ  

    18 ഫെബ്രുവരി 2023 

    https://www.dillidalipodcast.com/

  • ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ നാം പാട്ടുകേൾക്കുന്നത് നല്ലതാണ് . ഉദാഹരണത്തിന് 'ജമുന കേ തീർ ' എന്ന ഈ തുംരി . മുഗൾ ചക്രവർത്തിമാരുടേയും നവാബുമാരുടെയും ദർബാറുകളിൽ ഹിന്ദുക്കളും മുസ്ലീങ്ങളുമായ സംഗീതജ്ഞർ പാടുകയും നൃത്തം ചെയ്യുകയും ചെയ്ത രാധാ -കൃഷ്ണ ഗീതി. അതിൻ്റെ ചരിത്രവും സംഗീതവുമാണ് ഈ പോഡ്‌കാസ്റ്റ് ഉൾക്കൊള്ളുന്നത് . കൂടാതെ റോഷനാരാ ബേഗം , ഉസ്താദ് അബ്ദുൾ കരീം ഖാൻ , പണ്ഡിറ്റ് കുമാർ ഗന്ധർവ , പണ്ഡിറ്റ് ഭീംസെൻ ജോഷി എന്നിവർ പാടിയ 'ജമുന കേ തീർ ' തുംരിയും .  കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു . 

    സ്നേഹപൂർവ്വം   

    എസ് . ഗോപാലകൃഷ്ണൻ 

    ഡൽഹി  

    16 ഫെബ്രുവരി 2023  

     https://www.dillidalipodcast.com/

  • സി -മൈനറിൽ മൊസാർട് ഒരു മഹാപ്രാർത്ഥന ചെയ്തത് തനിക്ക് ദൈവം മരിയ കോൺസ്റ്റാൻസ് എന്ന കാമുകിയെ  നൽകിയതിനുള്ള നന്ദിസൂചകമായിട്ടായിരുന്നു . അച്ഛൻ എതിരു നിന്ന പ്രണയമായിരുന്നു അത്. അച്ഛനെ മെരുക്കാൻ മഹാനായ മൊസാർട് സംഗീതത്തിൽ ചെയ്ത ശ്രമങ്ങളും, പരാജയങ്ങളും രേഖപ്പെടുത്തപ്പെട്ടിട്ടുള്ളതാണ്. കോൺസ്റ്റാൻസ് എന്ന ഗായിക മോസർട്ടിന്റെ ജീവിതത്തിലേക്ക് വന്ന കഥയും ആ മനോഹര സംഗീതശിൽപവുമാണ് ഈ പോഡ്‌കാസ്റ്റ് 2023 ലെ വാലെന്റൈൻസ് ദിനത്തിൽ ഓർക്കുവാൻ ശ്രമിക്കുന്നത് . കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു. 

    സ്നേഹപൂർവ്വം 

    എസ് . ഗോപാലകൃഷ്ണൻ 

    14 ഫെബ്രുവരി 2023 , ഡൽഹി

    https://www.dillidalipodcast.com/

  • ദില്ലി -ദാലിയുടെ പുതിയ പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .  

    റുഷ്‌ദിയ്ക്ക് ബാല്യകാലത്ത് ഏറ്റവും ഇഷ്ടമുണ്ടായിരുന്ന കഥ അമൃതമഥനമായിരുന്നു . ആകാശഗംഗയെ കടഞ്ഞ് ഒരു തുള്ളി അമൃതം താഴേക്കു പതിക്കുമ്പോൾ അതുനുണയാനായി ആകാശത്തേക്കുനോക്കി വാ പിളർന്നു കിടക്കുമായിരുന്നു സൽമാൻ റുഷ്‌ദി ...എന്നാൽ ഒരിക്കലും മരിക്കില്ലല്ലോ.   1989 . വൃദ്ധനായിരുന്ന അയത്തൊള്ള ഖൊമേനി രോഗിയുമായിരുന്നു . രാഷ്ട്രീയപ്രതിസന്ധികൾ ഉണ്ടായിരുന്നു . ഇറാൻ -ഇറാക്ക് യുദ്ധം ഇറാനെ തളർത്തിയിരുന്നു . സോവിയറ്റ് യൂണിയന്റെ തകർച്ച ആഗോള രാഷ്ട്രീയത്തെ മാറ്റിയിരുന്നു . ഇസ്ളാമിക വിപ്ലവത്തിന് ഇറാനിൽ ജനപ്രിയത കുറഞ്ഞു . മുല്ലാമാർ ഖൊമേനിയോട് പറഞ്ഞു , റുഷ്‌ദിയെ വധിക്കുക . ഖൊമേനിയുടെ മകൻ തന്നെ പറഞ്ഞിട്ടുണ്ട് , അച്ഛൻ The Satanic Verses വായിച്ചിട്ടേയില്ല എന്ന് .  പതിനഞ്ചുകുത്തുകളാണ് കണ്ണിലും മുഖത്തും കഴുത്തിലുമായി റുഷ്‌ദിക്കേറ്റത്‌. വലതുകണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു . മരണത്തിൽ നിന്നും തിരിച്ചു വന്ന കഥാകാരൻ The Newyorker ലെ ഡേവിഡ് റെംനിക്കിന് നൽകിയ അഭിമുഖത്തെ ആസ്പദമാക്കി ചെയ്ത പോഡ്‌കാസ്റ്റാണിത് .   റുഷ്‌ദി പറയുന്നു : ' ഒരു ഇരയുടെ ഛായ എനിക്ക് വരരുത് എന്ന് ഞാനെന്നും ആഗ്രഹിച്ചു . എന്തൊരു പാവമാണ് ഞാൻ . വെറുതേ നിന്ന എന്നെ ഒരാൾ കത്തികൊണ്ട് കുത്തി .... കഥ തീരുന്നില്ല . കഥയെ മുന്നോട്ടുകൊണ്ടുപോകുന്നത് വായനക്കാരാണ് '  

    പോഡ്‌കാസ്റ്റ് കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു .  

    സ്നേഹപൂർവ്വം   

    എസ് . ഗോപാലകൃഷ്ണൻ  

    09 ഫെബ്രുവരി 2023  ഡൽഹി  

    https://www.dillidalipodcast.com/

  • ഗാന്ധിജിയുടെ രാഷ്ട്രീയത്തിലെ മതാത്മകതയുടെ പ്രതിലോമാംശങ്ങളെ അദ്ദേഹം തൻ്റെ ജീവിതത്തിന്റെ  അവസാനദശകങ്ങളിൽ കഴുകിക്കളയുന്നത് നാം തിരിച്ചറിയേണ്ടതുണ്ട്.  ഇന്ന് 2023 ലിരുന്ന് മതതീവ്രവാദികൾ  ഗാന്ധിജിയുടെ രാക്ഷസാക്ഷിത്വത്തിന്   അവരവരുടെ രാഷ്ട്രീയതാൽപര്യത്തിനുള്ള അർത്ഥം വ്യാഖ്യാനിക്കുവാൻ ശ്രമിച്ചാൽ അത് സോക്രട്ടീസിന്റെ മരണത്തെ വെറും ഒരാത്മഹത്യയായി കരുതുംപോലെയാകും.  വലിയ ക്യാൻവാസുകൾ കാണാൻ കഴിയാതെ ചെറിയ ചിത്രങ്ങളിൽ കുടുങ്ങുന്നതാണ് നമ്മുടെ വർത്തമാനകാലദുരന്തം .    

    സ്നേഹപൂർവ്വം   

    എസ് . ഗോപാലകൃഷ്ണൻ  

    30 ജനുവരി 2023  ഡൽഹി 

     https://www.dillidalipodcast.com/

  • പ്രിയ സുഹൃത്തേ ,  

    ഫെബ്രുവരി അഞ്ചുമുതൽ പതിന്നാലു വരെ ലോകനാടകവേദിയിലെ സമകാലികതരംഗങ്ങൾ തൃശൂരിൽ  അരങ്ങേറാൻ പോകുകയാണ്. കേരളത്തിലെ നാടകപ്രേമികൾക്ക് അസാധാരണമായ ഒരു ദൃശ്യാനുഭവമാകും ഇത് എന്നതിന് സംശയമില്ല .  'ഒന്നിക്കണം മാനവികത' എന്നതാണ് 2023 ലെ കേരളത്തിൻ്റെ അന്താരാഷ്ട്ര നാടകോത്സവത്തിൻ്റെ പ്രമേയം.  നാടകോത്സവത്തിൻ്റെ ക്യൂറേറ്റർമാരിൽ ഒരാളായ, പ്രമുഖ നാടകകാരൻ ദീപൻ ശിവരാമൻ ദില്ലി -ദാലിയോട് ITFOK 2023 യുടെ ആശയാടിത്തറയെക്കുറിച്ചും വിശദാംശങ്ങളെക്കുറിച്ചും സംസാരിക്കുന്നു.    

    സ്നേഹപൂർവ്വം   

    എസ് . ഗോപാലകൃഷ്ണൻ  

    28 ജനുവരി 2023  

    ഡൽഹി  

    https://www.dillidalipodcast.com/

  • പ്രിയ സുഹൃത്തേ,   

    2023 ലെ ഇന്ത്യൻ റിപ്പബ്ലിക് ദിന പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .  

    തമിഴ് നാടുതീരത്തുനിന്നും 6942 nautical miles സമുദ്രയാത്ര നടത്തിയാണ് പാവങ്ങളായ തമിഴർ ഫിജിയിലെ കരിമ്പുതോട്ടങ്ങളിൽ പണിയെടുക്കുവാൻ പോയത് . 1879 മെയ് പതിന്നാലാം തീയതിയാണ് 498 തൊഴിലാളികളെ പേറിയ ഒരു കപ്പൽ ഫിജിയിലെത്തുന്നത് . അതിനും മൂന്നുകൊല്ലങ്ങൾക്കു ശേഷമാണ് സുബ്രഹ്മണ്യ ഭാരതിയാർ ജനിച്ചത് . 1879 നും 1916 നുമിടയിൽ ഫിജിയിലെ ബ്രിട്ടീഷ് ഉടമസ്ഥതയിലുള്ള നിലങ്ങളിൽ പണിയെടുക്കുവാൻ അറുപതിനായിരം ഇന്ത്യക്കാരാണെത്തിയത്.   തെക്കൻ പസിഫിക് സമുദ്രത്തിലെ ദ്വീപായ ഫിജിയിൽ കരിമ്പുതോട്ടത്തിൽ പണിയെടുക്കാൻ പോയ തമിഴ് സ്ത്രീകളുടെ ദുരിതത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് സുബ്രഹ്മണ്യ ഭാരതിയാർ എഴുതിയ ഹൃദയസ്പർശിയായ ഗാനമാണ് 'കരിമ്പുതോട്ടത്തിലേ' എന്ന ഗാനത്തെക്കുറിച്ചാണ് ഈ പോഡ്‌കാസ്റ്റ് . നമ്മുടെ ഹൃദയത്തെ ആഴത്തിൽ വേദനിപ്പിക്കുന്ന ഒരു ചരിത്രവും ഗാനവും .  

    Long Live the Indian Secular Republic .  

    സ്നേഹപൂർവ്വം   

    എസ് . ഗോപാലകൃഷ്ണൻ  

    25 ജനുവരി 2023  ഡൽഹി  

    https://www.dillidalipodcast.com/

  • പ്രിയ സുഹൃത്തേ , 

    ദില്ലി -ദാലി പോഡ്‌കാസ്റ്റിന്റെ പുതിയ ലക്കത്തിലേക്ക് സ്വാഗതം .  

    പതിന്നാലാം നൂറ്റാണ്ടിൽ ഡൽഹിയിലെ കുത്തബ് മിനാറിൽ ഇടിവെട്ടി . അറ്റകുറ്റപ്പണി ചെയ്തവർ മിനാരത്തിനകത്തെ ചുവരിൽ പലതും കോറിയിട്ടു . പണിചെയ്തവരുടെ പേരുകൾ , ബ്രാഹ്മണർ , അല്ലെങ്കിൽ ഹിന്ദുക്കൾ . അതുപോലെ ഡൽഹി ഭരണത്തിന്റെ വംശാവലിയും , തോമർ , രജപുത്രചൗഹാൻ , ശാകന്മാർ , സുൽത്താന്മാർ എന്നിങ്ങനെ . പണിക്കാർ അവരുടെ ദൈവങ്ങളുടെ പേരുകളും കുറിച്ചിട്ടു , ഗണപതി , വിശ്വകർമ്മ എന്നിങ്ങനെ .  

    2023 ജനുവരി പതിന്നാലാം തീയതി ഡൽഹിയിലെ India International Centre ൽ ചരിത്രകാരി ഡോക്ടർ റൊമില ഥാപ്പർ നടത്തിയ ഡോ . സി.ഡി .ദേശ്‌മുഖ് സ്മാരകപ്രഭാഷണമാണ് 'ഞങ്ങളുടെ ചരിത്രം , നിങ്ങളുടെ ചരിത്രം , ആരുടെ ചരിത്രം ' . ആ പ്രോജ്ജ്വലഭാഷണത്തിൻ്റെ മലയാളഭാഷ്യമാണ് ഈ പോഡ്‌കാസ്റ്റ് .   ദേശീയവാദങ്ങൾ എങ്ങനെ ചരിത്രരചനയെ പ്രതികൂലമായി ബാധിക്കുന്നു എന്നതാണ് റൊമില ഥാപ്പർ പ്രധാനമായും സംസാരിക്കുന്നത് . മതത്തിന്റെ മാനദണ്ഡത്തിൽ ഇന്ത്യാചരിത്രമെഴുതിയ കൊളോണിയൽ പദ്ധതിയുടെ വിജയമായിരുന്നു ഇന്ത്യാ വിഭജനമെന്നും , ഇന്ത്യ ഹിന്ദുരാഷ്ട്രമാകുന്നതിന്റെ വക്കിലാണ് നാം നിൽക്കുന്നതെന്നും അവർ പറയുന്നു . ഇന്ത്യാചരിത്രത്തിൽ വ്യത്യസ്ത മതവിഭാഗങ്ങളുടെ സഹവർത്തിത്വത്തെ കുറിച്ചുള്ള ആധികാരിക ചരിത്രത്തിന്റെ രേഖയാണ് ഈ പ്രഭാഷണം .    

    ദൈർഘ്യം : മുപ്പത്തിയാറു മിനിട്ട്   

    Thanks to Prof Romila Thapar and the India International Centre.  

    സ്നേഹപൂർവ്വം   

    എസ് . ഗോപാലകൃഷ്ണൻ  17 ജനുവരി 2023 

    https://www.dillidalipodcast.com/

  • പാശ്ചാത്യ ശാസ്ത്രീയ സംഗീതത്തെ ആധുനീകരിക്കുന്നതിൽ വലിയ പങ്കുവഹിച്ച The Fire Bird എന്ന സംഗീതശിലാപത്തിന്റെ ഒരു കേൾവിയനുഭവമാണ് ഈ ലക്കം ദില്ലി -ദാലി . 1909 -1910 കാലത്ത് റഷ്യൻ composer Igor Stravinsky സംവിധാനം ചെയ്ത ഈ സംഗീതശില്പം ഒരു നൃത്തശില്പം എന്ന നിലയിലും ചരിത്രപ്രധാന്യമുള്ള ലാവണ്യാനുഭവമാണ്. നായകൻ ഇവാൻ നളനും നായിക മറിയ മൊറേവ്‌ന ദമയന്തിയും തീപ്പക്ഷി ഹംസവും മന്ത്രവാദി കോസ്‌ചെയി കലിയുമായ ഒരു സമാന്തരകേൾവിയും കാണലും സാധ്യവുമാണ്.  കേൾവിയുടെ സൂക്ഷ്മസാധ്യതകൾ അന്വേഷിക്കുന്ന ഈ സംഗീതശിൽപം ലോകസംഗീതത്തിലെ ഈടുവെയ്പുകളിൽ ഒന്നാണ് . അപാരമായ സമഗ്രതയാണ് ഇതിൽ ശബ്ദവും നിശ്ശബ്ദവും .  തീപ്പക്ഷി ചിലപ്പോൾ എഴുത്തച്ഛന്റെ കിളിയെ മനസ്സിലേക്കാനയിക്കുന്നു , മറ്റുചിലപ്പോൾ ജാതകകഥയിലെ  ബോധചിത്തയായ ഒറ്റപ്പക്ഷിയായി കാട്ടുതീ കെടുത്തുന്നു . എങ്ങനെ ഒരു റഷ്യൻ നാടോടിക്കഥ നമ്മുടേയും കഥയാകുന്നു .  

    2023 ലെ ആദ്യ ദില്ലി -ദാലി പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം     

    സ്നേഹപൂർവ്വം   

    എസ്‌ . ഗോപാലകൃഷ്ണൻ   

    10 ജനുവരി 2023  

    ഡൽഹി    

    https://www.dillidalipodcast.com/

  • ചൈനാ -ഇന്ത്യാ ബന്ധപഠനങ്ങളിൽ വിദഗ്ദ്ധനായ ഡോക്ടർ ജബിൻ ടി . ജേക്കബ് (ഡൽഹിയിലെ ശിവ് നാടാർ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസ്സർ ) ഇനിപ്പറയുന്ന വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്നു   

    ഒന്ന് : അരുണാചൽ പ്രദേശിലെ തവാങ് മേഖലയിൽ ഇപ്പോൾ ഉളവായിരിക്കുന്ന സാഹചര്യം എന്താണ് ? 

    രണ്ട് : 2005 ൽ ഇന്ത്യയും ചൈനയും തമ്മിലുണ്ടായ കരാറിന്റെ പ്രാധാന്യമെന്താണ് ? 

    മൂന്ന് : 2013 ൽ ലഡാക്കിലെ Despang പ്രദേശത്ത് ഇന്ത്യ നേടിയ നയതന്ത്രവിജയത്തിൻ്റെ പ്രാധാന്യമെന്താണ് ? 

    നാല് : ഈ വിഷയം ചർച്ച ചെയ്യുമ്പോൾ നമ്മുടേത് ഒരു ജനാധിപത്യരാജ്യമായി തുടരുന്നതിന്റെ ഭാഗ്യവും  പ്രാധാന്യവുമെന്താണ് ? 

    അഞ്ച് : ഇന്ത്യയെ അപേക്ഷിച്ച് ചൈന ഒരു വൻ സാമ്പത്തികശക്തിയായി ഉയർന്നത് അതിർത്തി പ്രദേശത്ത് അവരുടെ അക്രമസ്വഭാവത്തിന് ആക്കം കൂട്ടിയിട്ടുണ്ടോ ? 

    ആറ് : പുതിയ പ്രകോപനത്തിൽ അമേരിക്കൻ നിലപാട് എന്താണ് ? 

    ഏഴ് : എന്തുകൊണ്ട് തവാങ് പ്രദേശത്തെ വനങ്ങളിൽ ചൈന പുതിയ ഗ്രാമങ്ങൾ ഉണ്ടാക്കുന്നു ? 

    എട്ട് : ജാഗ്രതയോടെ വീക്ഷിക്കേണ്ട ഈ വിഷയം ഇന്ത്യൻ പാർലമെന്റിൽ ഇക്കാര്യം ചർച്ച ചെയ്യുന്നതിൽ അപാകതയുണ്ടോ ?   

    സ്നേഹപൂർവ്വം   

    എസ് . ഗോപാലകൃഷ്ണൻ  

    15 ഡിസംബർ 2022  ഡൽഹി  

    https://www.dillidalipodcast.com/

    Show less

  • കടൽ തിളയ്ക്കുന്ന ചെമ്പ്  ഡിസംബർ പതിമൂന്നുമുതൽ 2023 ഏപ്രിൽ മുപ്പതുവരെ കൊച്ചിയിൽ നടക്കുന്ന Sea : A Boiling Vessel എന്ന multidisciplinary കലാസംരഭത്തെക്കുറിച്ചുള്ള തിരനോട്ടമാണ് ഈ പോഡ്‌കാസ്റ്റ് . കടലിൽ നിന്നുമുയർന്നുവന്ന കേരളജീവിതത്തേയും സംസ്‌കാരത്തേയും ആലോചിക്കുന്ന, ആദരിക്കുന്ന , ആഘോഷിക്കുന്ന ഈ സംരംഭം മട്ടാഞ്ചേരിയിലെ ജൂതനഗരിയിലെ പുരാതന യഹൂദഭവനമായ Hallegua യിലാണ് പ്രധാനമായും സംഘടിപ്പിച്ചിരിക്കുന്നത്. വിവിധ സർവ്വകലാശാലകൾ , ചരിത്രഗവേഷണസ്ഥാപനങ്ങൾ , കലാകേന്ദ്രങ്ങൾ , ഇന്ത്യയിലെ പ്രമുഖ ചിത്രകാരന്മാരും ശില്പികളും , ഗായകർ , ഗവേഷകർ തുടങ്ങിയവർ അണിചേരുന്ന Sea : A Boiling Vessel നെ കുറിച്ച് പ്രദർശനത്തിന്റെ Artistic Director ആയ റിയാസ് കോമുവുമായുള്ള ഒരു സംഭാഷണമാണിത് .  

    പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .  

    സ്നേഹപൂർവ്വം  

    എസ്‌ . ഗോപാലകൃഷ്ണൻ  

    ഡൽഹി  12 ഡിസംബർ 2022 

     https://www.dillidalipodcast.com/

  • ഡൽഹിയിലെ ഇന്ത്യൻ എക്സ്പ്രസ് പത്രത്തിലെ ഡെപ്യൂട്ടി എഡിറ്ററായ അമൃത് ലാലുമായുള്ള ഒരു സംഭാഷണമാണിത്. പ്രാധാനമായും ഇനിപ്പറയുന്ന പത്തു ചോദ്യങ്ങൾക്കാണ് അമൃത് ലാൽ മറുപടി പറഞ്ഞിരിക്കുന്നത്. 1. ശക്തരായ പ്രാദേശികനേതാക്കൾ ഉള്ളിടത്ത് മോദി ഇമേജ് തളരുന്നുവോ? 2. നരേന്ദ്രമോദിയുടെ വിജയ- പരാജയമായി ഫലങ്ങളെ കാണാൻ കഴിയുമോ?  3. പ്രതിപക്ഷ ഐക്യം എന്ന രാഷ്ട്രീയ ഉത്തരവാദിത്വം രാഷ്ട്രീയ പാർടികളെ ഓർമ്മിപ്പിക്കുന്ന സന്ദർഭമാണോ ഇത്? 4. 1975 ൽ ജയപ്രകാശ് നാരായണൻ ഉണ്ടായിരുന്നു. ഇന്നാര്? 5. ഒരു വലിയ വിഭാഗം ഹിന്ദു മധ്യവർഗത്തിനിടയിലെ BJP സമ്മതിയെ നിർണയിക്കുന്ന ഘടകങ്ങൾ എന്തൊക്കെ? 6. കോൺഗ്രസിന് നവജീവൻ ഉണ്ടാകുന്നുണ്ടോ? 7. ഗുജറാത്തിലെ ജനങ്ങൾ എന്തുകൊണ്ട് ഒരേകമുഖ രാഷ്ട്രീയം ശക്തമായി പിൻതുടരുന്നു? അവിടെ ഒരു പ്രതിരാഷ്ട്രീയഭാഷ ഉണ്ടാക്കുവാൻ കോൺഗ്രസിന് എന്തുകൊണ്ട് കഴിയുന്നില്ല? 8. ഡൽഹിയിലെ AAP നേരിടുന്ന സ്വത്വ പ്രതിസന്ധികൾ 9. ഹിമാചലിൽ കോൺഗ്രസിനെ വിജയിപ്പിച്ച ഘടകങ്ങൾ എന്തൊക്കെ? 10. ഉത്തർപ്രദേശിലെ ഉപതെരഞ്ഞെടുപ്പുഫലങ്ങൾ നൽകുന്ന സൂചനകൾ എന്തൊക്കെയാണ്?  

    സ്നേഹപൂർവം 

    എസ്. ഗോപാലകൃഷ്ണൻ 

    9 ഡിസംബർ 2022

  • T.M. Krishna, noted musician , writer and activist in an exclusive interview given to Dilli Dali shares his experience of participating in the Bharat Jodo Yatra. He talks about the significance of the long walk undertaken by Rahul Gandhi, and few other relevant points vis-a-vis faith and liberal democracy.   

    Regards S. Gopalakrishnan

    https://www.dillidalipodcast.com/

  • പ്രിയസുഹൃത്തേ , 

     'ഉസ്‌താദ്‌ അസദ് അലി ഖാന്റെ രുദ്രവീണ വിൽപ്പനയ്ക്ക് വെയ്ക്കുമ്പോൾ' എന്ന പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .  

    ഹിന്ദുസ്താനി സംഗീതത്തിലെ രുദ്രവീണ ശാഖയിലെ വ്യതിരിക്തശൈലിയുടെ ഉസ്താദായിരുന്ന അസദ് അലി ഖാൻ വായിച്ചിരുന്ന രുദ്രവീണ സാമ്പത്തിക ബുദ്ധമുട്ടുകളാൽ മകൻ വിൽക്കാൻ വെച്ചിരിക്കുന്നു എന്ന വാർത്തയാണ് ഈ പോഡ്‌കാസ്റ്റിന് കാരണഭൂതമായത്.  ഒരിക്കൽ പോലും അസദ് അലി ഖാൻ വീണ നിലത്തുവെയ്ക്കില്ലായിരുന്നു . തന്റെ മെത്തയിലായിരുന്നു വീട്ടിൽ ആ വീണയെ വെച്ചിരുന്നത് . അതെന്തുകൊണ്ടാണെന്ന് ചോദിച്ചപ്പോൾ അദ്ദേഹം മറുപടി പറഞ്ഞത് , “When I sleep on the bed, how can my veena be on the floor.” ഞാൻ മെത്തയിലുറങ്ങുമ്പോൾ എങ്ങനെ എൻ്റെ വീണയ്ക്ക് നിലത്തുറങ്ങാൻ പറ്റുമെന്നാണ് .  സംഗീതജ്ഞൻ മരിച്ചുകഴിഞ്ഞാൽ അദ്ദേഹം ഉപയോഗിച്ച ഉപകരണം ഒരു പാഴ്വസ്തുവാണോ ?എന്തുകൊണ്ടാണ് ഗാന്ധിയുടെ ചെരിപ്പും കണ്ണടയും ഘടികാരവും നാം സംരക്ഷിച്ചുവെച്ചിരിക്കുന്നത് ? ആ കണ്ണട ഒരു സമരമോ പ്രാർത്ഥനയോ ഇപ്പോൾ കാണുന്നില്ലല്ലോ .   എവിടെയുണ്ട് ഉസ്താദ് അലാവുദ്ദീൻ ഖാന്റെ സുർ ബഹാർ ? എവിടെയുണ്ട് ഉസ്താദ് ബിസ്മില്ലാ ഖാന്റെ ഷെഹ്നായി ? എവിടെയുണ്ട് രാജരത്തിനം പിള്ളയുടെ നാഗസ്വരം ? ബീഗം അക്തറുടെ ഹാർമോണിയം ?    

    ഒരു ദുഃഖവാർത്ത ഉളവാക്കിയ ചിന്തകളിലേക്ക് സ്വാഗതം . 

    കൂടെ ഉസ്താദ് അസദ് അലി ഖാൻ രുദ്രവീണയിൽ വായിച്ച 'മിയാൻ കി തോടി' യും .  

    സ്നേഹപൂർവ്വം   

    എസ് . ഗോപാലകൃഷ്ണൻ  

    29 നവംബർ 2022

    https://www.dillidalipodcast.com/

    Show less